കേളകം (കണ്ണൂർ) കർണാടകയിലേ മഹാദേവ പുരയിൽ മാത്രമല്ല കണ്ണൂർ ജില്ലയിലെ കേളകം പഞ്ചായത്തിലെ വോട്ടർ പട്ടികയിലും ഉണ്ട് ഒരു പൂജ്യം വീട്ടുനമ്പറും അതിലൊരു വോട്ടറും. വോട്ട് ചോരി സമരം ബീഹാറിൽ നടക്കുമ്പോൾ പിണറായി വിജയൻ മാത്രം അതിൽ പങ്കെടുക്കാതിരുന്നതിൻ്റെ ഗുട്ടൻസ് അതാണ്. വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പരമാവധി പൂജ്യൻമാരേയും വ്യാജൻമാരേയും ഒക്കെ തിരുകി കയറ്റി പഞ്ചായത്ത് ഭരണം നിലനിർത്തുകയോ പിടിക്കുകയോ ചെയ്യുക എന്നതാണ് കേരള വോട്ട് ചോരിയുടെ ലക്ഷ്യം. വീട്ടുനമ്പർ പൂജ്യം ആയതു മാത്രമല്ല കേളകത്തെ സിപിഎം- ഉദ്യോഗസ്ഥ മിമിക്സ് പരേഡ്. കെപിസിസി അംഗത്തിൻ്റെ അടുത്ത ബന്ധുവിൻ്റെ വീട്ടിൽ സിപിഎം കാരൻ വോട്ടറെ ചേർത്തും കേളകം പഞ്ചായത്തിലെ ഉദ്യോഗസ്ഥരും അവരെ കീഴ്പ്പെടുത്തുന്ന സിപിഎം ഭരണവും കഴിവ് തെളിയിച്ചു. കാക്കക്കൂട്ടിൽ മുട്ടയിടാൻ നടക്കുന്ന കുയിലുകളായി വോട്ടേഴ്സ് ലിസ്റ്റുണ്ടാക്കാൻ സിപിഎം പാറി നടക്കുമ്പോൾ അവരിടുന്ന വോട്ടർമാരെ കണ്ടെത്താൻ പരിശോധനയും നിയമ നടപടിയുമായി നീങ്ങുകയാണ് കോൺഗ്രസ്. ബന്ധപ്പെട്ട ഓഫിസുകളിൽ പരാതി നൽകുമെന്നും പരിഹരിക്കാത്ത പക്ഷം നിയമ നടപടി സ്വീകരിക്കുമെന്നും കോൺഗ്രസ് കേളകം മണ്ഡലം പ്രസിഡൻ്റ് സന്തോഷ് ജോസഫ് മണ്ണാറുകുളം, കെപിസിസി അംഗം ലിസി ജോസഫ്, ഡിസിസി അംഗം വർഗീസ് ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ ബിജു ചാക്കോ പൊരുമത്ര, ജോണി പാമ്പാടിയിൽ, ഷിജി സുരേന്ദ്രൻ, ഭാരവാഹികളായ സോണി കട്ടക്കയം, വിൽസൺ കൊച്ചുപുരയ്ക്കൽ എന്നിവർ വിശദീകരണ യോഗത്തിൽ പറഞ്ഞു. ഇതു വരെ നൂറിലധികം ഗുരുതരമായ കൃത്രിമങ്ങൾ കണ്ടെത്തി പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്. ജില്ലാ കലക്ടർ, ജോയിൻ്റ് ഡയറക്‌ടർ എന്നിവർക്ക് തെളിവുകൾ സഹിതം പരാതി നൽകും രേഖകൾ സഹിതം വോട്ടർമാരെ ചേർത്തിട്ടും അന്തിമ പട്ടിക വന്നപ്പോൾ പേരുകൾ കാണാതായിട്ടുണ്ട്. എന്നാൽ പഞ്ചായത്തിലെ ഭരണ കക്ഷിയായ സിപിഎം ചേർത്ത വോട്ടുകൾ പരിശോധിക്കുക പോലും ചെയ്യാതെയാണ് വോട്ടർ പട്ടികയിൽ ഉൾക്കൊള്ളിച്ചത്. ആറാം വാർഡിൽ വീടുള്ള സിപിഎം പ്രവർത്തകൻ്റെ കുടുംബത്തിലെ ഭർത്താവിൻ്റെ വോട്ട് എട്ടാം വാർഡിലെ കോൺഗ്രസ് നേതാവിന്റെ ബന്ധുവിൻ്റെ വീട്ടു നമ്പറിൽ ചേർത്തിരിക്കുകയാണ്. ഇയാൾക്കും മകൾക്കും വോട്ട് ഏഴാം വാർഡിലുമാണ്. എട്ടാം വാർഡിലാണ് വീട്ടുനമ്പർ പൂജ്യം ചേർത്ത് പട്ടികയിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്. മറ്റ് പഞ്ചായത്തുകളിൽ വോട്ടുള്ളവരെ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ തെളിവു സഹിതം ആവശ്യപ്പെട്ടിട്ടും ഒഴിവാക്കിയില്ല. കേളകം പഞ്ചായത്തിലെ എല്ലാ വാർഡുകളിലെയും വോട്ടർ പട്ടികയിൽ വ്യാപകമായി ക്രമക്കേട് ഉണ്ട് 17 വർഷമായി നാട്ടിൽ ഉള്ള പൗരൻ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായി ഇയാളുടെ ഭാര്യയ്ക്ക് ഇപ്പോഴും വോട്ടുണ്ട്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നതിന്റെ തെളിവാണ് ഇതെല്ലാം. എന്തിനേറെ പറയുന്നു, ബീഹാറിൽ നിന്ന് തൊഴിൽ തേടി വന്ന രണ്ടു പേർക്ക് ഇവിടെ ആധാറും റേഷൻ കാർഡും ഉണ്ടാക്കി നൽകി വോട്ടർ പട്ടികയിൽ പേരും ചേർത്ത് നൽകിയെന്നു വരെ ആരോപണമുണ്ട്. സിപിഎം നേതാക്കളാണ് വോട്ടർ പട്ടികയിലെ തിരിമറികൾ ആസൂത്രണം ചെയ്യുന്നത്. സിപിഎം യൂണിയനിൽപെട്ട പഞ്ചായത്ത് ഉദ്യോഗസ്ഥർ പാർട്ടി നയം കാത്തു പരിപാലിക്കാൻ 24 മണിക്കൂറും 365 ദിവസവും ജാഗ്രതയോടെ അധ്വാനിക്കുകയാണ്. യൂണിയനിൽപ്പെട്ടവരല്ലയെങ്കിൽ ഭീഷണിയാണ് ഉദ്യോഗസ്ഥരോട്. തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണ് സിപിഎം ലക്ഷ്യം. പക്ഷെ ആരോപണമുന്നയിച്ചാൽ ഉടൻ വരും ഞങ്ങൾ വികസിപ്പിച്ചതിൻ്റെ ഗുണം കണ്ട് ഭയന്നാണ് കോൺഗ്രസുകാർ ആരോപണമുന്നയിക്കുന്നതെന്ന ഉഡായിപ്പ് മറുപടി. വികസനവും വോട്ടർ പട്ടികയിലെ പൂജ്യം വീട്ടുനമ്പർ പോലെയാണ്. 2005ലും വോട്ടർ പട്ടികയിൽ തരികിട കളിക്കാൻ ശ്രമിച്ചിരുന്നു. അന്ന് നിയമ നടപടികളിലൂടെയാണ് തട്ടിപ്പിനെ തകർത്തത്. ഇത്തവണയും തട്ടിപ്പിന് തട്ടിക്കൂട്ട് പരിപാടിയുമായി ഇറങ്ങുവാനാണ് സിപിഎം ശ്രമം. ഇതിനെതിരെ കടുത്ത നിലപാട് സ്വീകരിക്കുമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
There is also a house number "0" and a voter in it. There is a CPM voter in the house number of the Congressman!